മൂന്ന് വർഷം കൂടിയാണ് ഞാൻ ഇത്തവണ ക്രിസ്മസിന് നാട്ടിൽ പോയത് . അമ്മച്ചിയും അപ്പച്ചനും ഉണ്ടായിരുന്ന പഴയ ക്രിസ്മസിന്റെ ഓർമ്മകൾ മാത്രമേ ഉള്ളു ഈ ക്രിസ്മസിന് . അതുകൊണ്ട് തന്നെ ക്രിസ്മസിന് പഴയ നിറങ്ങൾ ഇല്ലാത്തതുപോലെ തോന്നി .
ഓരോ ക്രിസ്മസിനും സന്താ ക്ലോസ് വന്നു എല്ലാപേർക്കും ഓരോ സമ്മാനങ്ങൾ നൽകുമ്മെന്നൊരു വിശ്വാസമുണ്ട് ഞങ്ങളുടെ ഇടയിൽ . സത്യമോ കള്ളമോ പക്ഷേ ഈ ക്രിസ്മസിന് എനിക്ക് സാന്ത ഒരു സമ്മാനം കൊണ്ടുവന്നു . വൃത്തിയാകുന്നതിനിടയിൽ അറിയാതെ വന്നുപെട്ട അമ്മച്ചി ഒരു നിധിപോലെ സൂക്ഷിച്ചിരുന്ന അമ്മച്ചിയുടെ ഡയറി .
അന്നു വരെ ആ വീട്ടിലുള്ള ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു ഞങ്ങളുടെ സ്വന്തം മറിയാമ്മ ചേടത്തി ഒരു കൊച്ചു എഴുത്തുകാരി കൂടെ ആയിരുന്നു എന്ന് . ആ ഡയറി മുഴുവൻ അവരുടെ ലോകമായിരുന്നു , അവരുടെ സ്വപ്നങ്ങളും , മക്കളെ പറ്റിയുള്ള വിഷമങ്ങളും .. എല്ലാം .. അപ്പച്ചന് അവസാന കാലങ്ങളിൽ മറവി രോഗമായിരുന്നു (alzheimers) . അത് അമ്മച്ചിയെ വല്ലാതെ തളർത്തിയിരുന്നു . ഡയറി കുറിപ്പുകൾ ഒന്നൊന്നായി ഞാൻ വായിച്ചു തീർത്തു . ചില താളുകൾ അമ്മച്ചി തിളങ്ങുന്ന മഷികൾ കൊണ്ടായിരുന്നു എഴുതിയിരുന്നതു . ആ പാലാക്കാരിയുടെ ജീവിതത്തിലെ സന്തോഷങ്ങളുടെ ദിവസങ്ങൾ ആ തിളങ്ങുന്ന താളുകളിൽ പതിഞ്ഞിരുന്നു . വിരലിൽ എണ്ണാവുന്ന ദിനങ്ങൾ ...
ഞങ്ങളുടെ ആ പഴയ ക്രിസ്മസും അതിലൊരു താളിൽ ഉണ്ടായിരുന്നു
2006 Dec 25
------------------------------------------------------------------------------------------------------------
കർത്താവേ , നീ വലിയവനാണ് . ഒരിക്കൽ പോലും നടക്കുംമെന്ന് കരുതിയതല്ല . എന്റെ എല്ലാ മക്കളും ഒന്നിച്ചൊരു ക്രിസ്മസ് . നീ അതും നടത്തിത്തന്നു . ഇച്ചയാൻ വലിയ സന്തോഷത്തിലാണ് . വളരെ കാലം കൂടിയാണ് ആ മുഖം ഇത്രയും പ്രസന്നമായി കണ്ടത് . ആരും അറിഞ്ഞില്ലെങ്കിലും ഇന്നു ഞങ്ങൾ ആദ്യമായി കണ്ടത്തിന്റെ വാർഷികം കൂടിയാണ് . വർഷം 53 കഴിഞ്ഞിരിക്കുന്നു . പുറത്തു നല്ല മഴ . പണ്ട് എല്ലാ ക്രിസ്മസിനും എന്നെയും കൂട്ടി ഇച്ചായൻ പാതിരകുർബാനയ്ക്കു പോക്കുന്നതോർക്കുന്നു .. എന്നെ ഒരുപാട് ഇഷ്ടമായിരുന്നു . ഓർക്കുമ്പോൾ ചിലപ്പോൾ കരച്ചിൽ വരും.
ഇന്നെന്റെ ഏറ്റവും ചെറിയ കൊച്ചു മകളെ ആദ്യമായി കണ്ടു . ഓസ്ട്രലിയയിൽ പഠിച്ചു വളർന്നതിന്റെ ഒരു മാറ്റവും അവൾക്കില്ല . മിടുക്കിയാണ് . അങ്ങനെ തന്നെ ഉണ്ടാവണേ മാതാവേ . അവൾ പഴയ കരോൾ പാട്ടുകൾ പാടിയതോക്കെയും ഇച്ചയാൻ ഏറ്റു പാടി . എല്ലാം ഓർമ്മയുള്ളതുപോലെ . ക്രിസ്മസ് കേക്ക് മുറിക്കാനും ഇച്ചയാൻ വന്നു . പണ്ടത്തെതിലും ഭംഗിയായി എല്ലാവർക്കും കൊടുത്തു .
ഇച്ചയാൻ വർഷികമൊന്നും ഒർത്തിരിപ്പില്ല . എങ്കിലും ഞാൻ ഇട്ടു കൊടുത്ത മോതിരം പലപ്പോഴും കൈകൊണ്ടു തടവുന്നത് ഞാൻ ശ്രദ്ധിച്ചു . ഓർമ്മകളുടെ അടിത്തട്ടിലെങ്കിലും ആ ദിവസം ഓർക്കുന്നുണ്ടാവുമോ ...
ആരോ ഇടയ്ക്ക് ചോദിച്ചു
" അപ്പച്ചാ , അപ്പച്ചന് ഞങ്ങളെ ഓർമ്മയുണ്ടോ ? "
എന്തന്നില്ലാത്ത ഒരു മൌനം . എന്നിട്ട് ഇച്ചായൻ കരയുവാൻ തുടങ്ങി ..
" നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല . പക്ഷെ എന്റെ മക്കളായിരുന്നു എങ്കിൽ എന്നുഞാൻ ആഗ്രഹിക്കുന്നു ."
എനിക്കത് സഹിക്കാനായില്ല ദൂരെ മാറി നിന്ന് കരഞ്ഞ എന്നെ നോക്കി ഇച്ചയാൻ പറഞ്ഞു
" ഇവളെ എനിക്ക് ഓർമ്മയില്ല . പക്ഷെ എവിടെ നോക്കിയാലും എനിക്കിവളെ കാണാം . എപ്പോഴും കൂടെ ഉണ്ടെന്നു തോന്നുന്നു . എന്നെ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു പാവത്തിന് "
പറഞ്ഞുകൊണ്ട് ഇച്ചയാൻ അകത്തേയ്ക്ക് പോയി . എനിക്കവിടെ നിൽക്കുവാൻ സാധിച്ചില്ല . എന്നെ മറന്നില്ലലൊ . അതുമതി ഇന്നെനിക്കു സുഖമായി ഉറങ്ങാം .
2006 Dec 31
------------------------------------------------------------------------------------------------------------
ഇച്ചായൻ പോയി . നല്ല ഒരു ക്രിസ്മസും കൂടി ഇച്ചയാൻ തമ്പുരാന്റെ അടുത്തേയ്ക്ക് പോയി.. ഇച്ചയനില്ലാതെ ജീവിക്കുവാൻ ബുദ്ധിമുട്ടാവുന്നു . എത്രയും പെട്ടെന്ന് കൂടെ പോകുവാൻ സാധിച്ചിരുന്നെങ്കിൽ ...
------------------------------------------------------------------------------------------------------------
അടുത്ത വർഷത്തെ ഡയറിയിൽ കുറിപ്പുകളൊന്നും കണ്ടില്ല . കുറച്ചു കുത്തിവരകൾ മാത്രം. 2 വർഷങ്ങൾക്കു ശേഷം അമ്മച്ചിയും പോയി ഇച്ചായന്റെ അടുത്തേയ്ക്ക് . ഓർമ്മകളുടെ കുത്തിവരകൾ ഞങ്ങൾക്കായി ബാക്കിവെച്ച്
No comments:
Post a Comment