വെജ് ... നോണ്‍ വെജ് ...
ഉറക്കെ ചോദിച്ചുകൊണ്ട് ഒരു കയ്യിൽ വെജെറ്റബിൾ ബിരിയാണിയും മറ്റേതിൽ ചിക്കൻ ബിരിയാണിയും ആയി ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ അന്നു നടന്നു . ഒരു NGO യുടെ ഭാഗമായി കുറച്ചു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുക പതിവായിരുന്നു. പതിവായി വരാറുള്ളതിനാൽ പരിചിതമായ മുഖങ്ങൾ മാത്രം . അതിനാൽ തന്നെ ബിരിയാണികളുടെ എണ്ണവും കിറുകൃത്യം . പതിവാൾകാർക്കൊകെ കൊടുത്തതിനു ശേഷവും ഒരു ചിക്കെൻ ബിരിയാണി ബാക്കിവന്നു . അകലെ റെയിൽവേ സ്റ്റേന്റെ പുറകിലായി ഒരു പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു . ആ പൊതിയും കയ്യിലെടുത്ത് ഞാൻ അവർക്ക് നേരെ നടന്നു .
മുഷിഞ്ഞ ഒരു സാരി ആണ് അവർക്കുള്ളത് . മൂടികെട്ടിയ മുഖം . ചുണ്ടുകൾ വരണ്ടിരിക്കുന്നു . എന്നെ കണ്ടതും ഒരു വല്ലാത്ത ഭയം അവരുടെ മുഖത്തു ഞാൻ കണ്ടു . ഞാൻ കയ്യിലുണ്ടായിരുന്ന ബിരിയാണി അവർക്ക് നൽകി . ആ മുഖമൊന്നു തെളിഞ്ഞു . അവരതു വാങ്ങി തുറന്നു നോക്കി .
" വെള്ളം .. മോനെ കുറച്ചു വെള്ളം കിട്ടുമോ ?"
അടുത്തുള്ള കടയിൽനിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവർക്ക് നൽകി . .
" ഞാൻ ഇതൊന്നും കഴിക്കുക പതിവില്ല " .കഴിക്കുന്നതിനിടയിൽ അവർ പറഞ്ഞു
" അതെന്താ അമ്മേ ? "
" വീട്ടിൽ പച്ചകറികൾ മാത്രമേ പതിവുള്ളു "
" അയ്യോ .. എങ്കിൽ ഞാൻ .. "
" വേണ്ട .. ഇവിടെ എത്തിപ്പെട്ടത്തിൽ പിന്നെ ഞാൻ അതും പഠിച്ചു . എല്ലാം ഭക്ഷണം തന്നെ . വിശപ്പു മാറേണ്ടേ "
" അമ്മയുടെ വീടെവിടെയാണ് ? "
ഒന്നും മിണ്ടിയില്ല . കുറെ നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു
" കൊട്ടാരകര "
" വീട്ടിൽ ആരുമില്ലേ ? "
" എല്ലാരുമുണ്ട് "
" പിന്നെ എങ്ങനെ ഇവിടെയെത്തി ? "
" ഞാനും എന്റെ മൂത്തമകനും കൂടെ കോട്ടയം വന്നതാ ..
അവനു എങ്ങനെയോ ട്രെയിൻ മാറിപോയി ഞാൻ ഇവിടെ തനിച്ചായി പോയി "
അവർ ഒന്നു നെടുവീർപെട്ടു ..
പലപ്പോഴായി വഴിതെറ്റി പോകുന്നവരെ ഞങ്ങൾ അവരുടെ വീടുകളിൽ കൊണ്ടുചെന്നാക്കാറുണ്ട് .
" ഞങ്ങൾ സഹായിക്കാം .. കൊട്ടാരകരയിൽ എവിടെ ആണ് ? "
" വേണ്ട .. " ആ കണ്ണുകൾ നനഞ്ഞു തുടങ്ങി .
" ഇനിയവൻ ചിലപ്പോ ... "
ആ ശബ്ദങ്ങളിൽ അവരുടെ വേദന തുളുമ്പി നിന്നു .
" അവനെ പറഞ്ഞിട്ടും കാര്യമില്ല .. അവൻറെ സാഹചര്യമാണ് ... മക്കളുടെ പഠിത്തവും എൻറെ ചിലവുകളും കൂടെ ആയപ്പോൾ ...
ഇതാണ് നല്ലത് .. "
വാക്കുകൾ കിട്ടുന്നില്ല . ഞാൻ പിന്നിട് ഒന്നും ചോദിച്ചില്ല . ധൈര്യം ഇല്ലായിരുന്നു എന്നുവേണം പറയുവാൻ .
" ഇനി എന്തെങ്കിലും വേണോ ? "
" ഒരു ജെലബി വാങ്ങിത്തരുമോ?
സന്തോഷത്തോടെ ഞാൻ കുറച്ചു ജെലെബി വാങ്ങികൊടുത്തു . അവർക്ക് അതു വളരെ ഇഷ്ടമാണു എന്നു തോന്നുന്നു . വളരെ കാലം കൂടി കഴിക്കുന്നവരെ പോലെ അവർ അതു കഴിച്ചു .
അന്നുതന്നെ ഞങ്ങൾ ഒരു old age ഹോമുമായി ബന്ധപ്പെട്ടു . അടുത്ത ദിവസം ഞങ്ങൾ അവിടെ തിരിച്ചെത്തി .കയ്യിൽ കുറെ ജെലെബിയും കരുതിയിരുന്നു . പക്ഷെ അവരെ കാണാൻ പറ്റിയില്ല . ആർകും അറിയില്ല അവർ എവിടെ പോയി എന്ന് .
വളരെ ദുഖത്തോടെ ഞങ്ങൾ മടങ്ങി .
തിരികെ വരുമ്പോൾ അറിയാതെയെങ്കിലും മനസ്സിൽ ആഗ്രഹിച്ചു
" ആ മകൻ ഒരുപാട് ജെലെബികളുമായി വന്നു അവരെ കൂടിക്കൊണ്ടു പോയിരിക്കണേ "
No comments:
Post a Comment